ആകെ അങ്ങ് മേളമാ. മനുഷ്യനു സ്വസ്ഥത തരത്തില്ല പണ്ടാരങ്ങള്. കല്ല്യാണവീടാന്ന് വിചാരിച്ച് കേറിയെറങ്ങി നെരങ്ങുന്നേന് ഒരു കണക്കുവേണ്ടേ. ആ എന്തെങ്കിലുമാകട്ടെ.
ആ ചെറുക്കനിതെവിടെപ്പോയിക്കെടക്കുവാ. രണ്ട്‌രണ്ടരയാവുമ്പം പെണ്ണിനേം കൊണ്ടെറങ്ങണ്ടതാ പിന്നേം. കെട്ടുകഴിഞ്ഞ് ബന്ധുക്കാരെന്നും പറഞ്ഞ് കെട്ടിയെടുത്തതുങ്ങടെയെല്ലാം കൊണവതിയാരോം കേട്ട് ചവിട്ടിത്തൂങ്ങി നിക്കുവായിരിക്കും. ഒന്നുവന്നുകേറി ചടങ്ങുതീര്‍ത്താരുന്നേല്‍ ഇവിടെ ചടഞ്ഞുകൂടിക്കെടക്കുന്ന കൊറെയെണ്ണം പോയിക്കിട്ടിയേനേ.
ആ എളേവനെങ്കിലും ഇങ്ങ് വന്നൂടായോ? അവനിങ്ങ് വരട്ടെ. രണ്ടുകൊടുക്കണം.
പൊറത്തെ മുറീലാരാണ്ടൊക്കെ ദേഹണ്ണിക്കുന്നൊണ്ട്. പുതുപ്പെണ്ണിനെ കേറ്റാനൊള്ള ഒരുക്കമല്ല്യോ. റോസച്ചേടത്തിക്ക് വെല്ല്യ ഉത്സാഹമൊന്നുമില്ലെന്ന് പൂച്ചാംപൂച്ചാം പറയുന്നൊണ്ട്. അങ്ങനെയങ്ങോട്ട് ഉരുകാന്‍ അവന്റെ പെറ്റതള്ളയൊന്നുമല്ലല്ലോ. എന്റെ ചെറുക്കന്റെ കല്ല്യാണം വരട്ടെ. കാണിച്ചുകൊടുക്കാം. അതും പോരാഞ്ഞ് ഞാനിങ്ങോട്ട് വന്നുകേറിയപ്പം അനച്ചവെള്ളം തരാന്‍ ഒണ്ടാരുന്നില്ലല്ലോ ഒരുത്തിയും.
ചെറുക്കന് രണ്ട് വയസ്സൊള്ളപ്പഴാ അവന്റെ തള്ളയേ മാത്തച്ചായന്‍ വീട്ടീക്കൊണ്ടുവന്നാക്കിയത്. ആ നേരത്ത് ദേഹത്തിച്ചിരി ചോരേം നീരുമൊണ്ടായിപ്പോയത് എന്റെ കുറ്റമാന്നോ? മോനേക്കാണാനെന്നും പറഞ്ഞ് പാത്തുമ്പതുങ്ങീം അതിയാന്‍ പിന്നേം പിന്നേം അയലത്തെവീട്ടീ വന്നാ വരണ്ടാന്ന് പറയാന്‍ പറ്റുമോ? അങ്ങനെ തട്ടായി മുട്ടായി. പറ്റാനൊള്ളതൊക്കെ പറ്റി. അതുമ്പറഞ്ഞ് ആ ഏന്ധ്യായനി കേറി തൂങ്ങിച്ചത്തത് എല്ലാരുംകൂടെ എന്റെ കുറ്റോമാക്കി.
അവളുചത്തേന്റെ പിറ്റേന്ന് മാത്തച്ചായന്റെ കൂടെ എറങ്ങണ്ടിവന്നതാ ചെറുക്കനേം എടുത്തോണ്ട്. പൊന്നാങ്ങളമാരുപോലും ഒന്നു തിരിഞ്ഞുനോക്കാന്‍ ഏഴെട്ട് വര്‍ഷം കഴിഞ്ഞു.അന്നേരത്തേക്ക് രണ്ടുപിള്ളേരും ഒണ്ടായി.
മെത്രാച്ചന് ഒരു കടലാസ് കൊടുത്ത് കല്ല്യാണം ശെരിയാക്കി. കഴുത്തുതാഴ്ത്തിവെട്ടിയ ഉടുപ്പിട്ട് രണ്ടുതവണ കാപ്പിവെളമ്പിയപ്പം കൊമ്പത്തിരുന്ന പള്ളീലച്ചനും വീട്ടീ വന്നുപോക്കായി. ചെറുക്കന്റെ തള്ളചത്തതൊക്കെ എല്ലാരും അങ്ങുമറന്നു.
ചെറുക്കനും കൂട്ടത്തിലങ്ങ് വളന്നു. നമ്മളൊന്നും ചെയ്യാന്‍ പോയില്ലേ പൊന്നച്ചോ. അമ്മായിമാരും അപ്പാപ്പന്മാരും ഒക്കെ ചോദിക്കാനൊണ്ടേ. തള്ളേകൊന്നവളെന്ന പേരും കെടപ്പോണ്ട്. പിന്നെ വളന്നുവരുവല്ല്യോ രണ്ട് പിള്ളേര്. അതുങ്ങക്കും നല്ലത് ഒരുശത്രൂനെ ഒണ്ടാക്കിവക്കാതിരിക്കുന്നതല്ല്യോ. ഒള്ളതീ പങ്ക് കൊടുത്തപ്പം ചെറുക്കന് തണ്ടും തടീമായി.
അന്നേരമല്ല്യോ കൊഴപ്പം. മൊത്തം പാരകളാന്നന്നേ. ഓരോന്ന് പറഞ്ഞ് ചെറുക്കനെ തെറ്റിക്കുവാ. ഒന്നുരണ്ട് അമ്മായിമാരെ നാക്കുകൊണ്ടൊതുക്കി. ചെറുക്കനെ അങ്ങനെ പറ്റുമോ. ഇപ്പഴത്തെ പിള്ളേരല്ല്യോ. കുരുത്തക്കേടിന് വല്ലതും വിളിച്ചുപറഞ്ഞാ നാണക്കേട് നമുക്കല്ല്യോ.
പിന്നൊരുവഴിയേ കണ്ടൊള്ളു. പെറ്റതള്ളയല്ലെന്ന് ചെറുക്കനുമറിയാം നമുക്കുമറിയാം. ചെലതൊക്കെ കണ്ടില്ലാന്നും കേട്ടില്ലാന്നും ഒക്കെ അങ്ങുവച്ചു. ഒരു കതകോ ഉടുപ്പിന്റെ ഒരു കൊളുത്തോ ഇച്ചെരെ തൊറന്നുകെടന്നാ നമുക്കെന്നാ വരാനാ? കൈതൊടാത്ത ദൂരത്ത് നിന്നാ പോരായോ? അതിനപ്പൊറം പോകാനൊള്ള ചങ്കൊറപ്പൊന്നും ആ മക്കുണാപ്പനില്ലെന്നേ.
ചെറുക്കന്‍ പള്ളീപ്പോവും. പ്രാര്‍ത്ഥിക്കും. ദിവസം മൂന്നും നാലും നേരം കുളിക്കും. പള്ളിക്കൂടം കഴിഞ്ഞാല്‍ വീട്ടീവരും. പരിസരത്തൊക്കെ ചുറ്റീം പറ്റീം നിയ്ക്കും. പറയുന്നതൊക്കെ അനുസരിച്ചോളും. അങ്ങനെ ഇത്രേം വരൊക്കെ ആയി. പാലിന്റെ സൊസൈറ്റീല് ജോലിയായി. ഹോണ്ടേടെ വണ്ടിയായി.
എന്നാപ്പിന്നെ അവനെപ്പിടിച്ചങ്ങ് കെട്ടിക്കാമെന്ന് വച്ചു. ചെറുക്കന്റെ നോട്ടോം നടപ്പുമൊന്നും പഴയതുപോലെയല്ലന്നേ. ഒളിഞ്ഞുനോട്ടത്തിലൊന്നും അവനിപ്പം താല്‍പര്യമില്ലാന്നാ തോന്നുന്നെ. നമ്മടെപിടീലെങ്ങും നിന്നില്ലേലെന്നാ ചെയ്യും?. ഇവിടാണേല്‍ ഒരുപെങ്കൊച്ചും വളരുന്നൊണ്ടേ.
മോനച്ചന്‍ കൊണ്ട് വന്നതാ പെണ്ണിനെ. കഴിഞ്ഞ സീസണീ പൈനാപ്പിളെടുക്കാന്‍ പോയപ്പം വാഴത്തോപ്പീ വച്ച് കണ്ടതാ. അവനങ്ങ് പിടിച്ചു. അവന്‍ പറഞ്ഞാപിന്നെ മാത്തച്ചായനു വേറെ നോട്ടമൊന്നുമില്ലെന്നേ. അത്രക്ക് വിശ്വാസമാ.
മാത്തച്ചായനു പഴേത് പോലെ വയ്യാണ്ടായേപ്പിന്നെ ഇവിടുത്തെക്കാര്യമെല്ലാം മോനച്ചനല്ല്യോ നോക്കുന്നെ. വര്‍ക്കത്തൊള്ളോനാ. അതുകൊണ്ടല്ല്യോ അകന്ന ബന്ധുവായിട്ടും മാത്തച്ചായന് അവനെ കൂടപ്പെറപ്പുകളേക്കാള്‍ സ്നേഹം. ഇവിടുത്തെ ചെറുക്കന്മാര്‍ക്കേ ഒള്ളൂ അവനെ അങ്ങോട്ട് കണ്ടൂടാത്തത്. പിള്ളേരുടെ കണ്ണല്ല്യോ. കാണാന്‍പാടില്ലാത്തത് വല്ലോം കണ്ടുകാണും. ആ..
എന്നാലും പ്രായമായകൊച്ചിന്റടുത്ത് അവനിച്ചിരെ ശ്രദ്ധകൂടുന്നൊണ്ടോ എന്നൊരു സംശയം. ഇനിയിപ്പം മാത്തച്ചായന്‍ കാണെ അവന്റെ അടുത്തൊന്നു കൊഞ്ചുകേം കൊഴയുകേം ഒക്കെ വേണ്ടിവരും. മോനച്ചന്‍ പോയാല്‍ വേറേ ആരേലും വരും. അല്ല്യോ.
ഓരോന്നോര്‍ത്തിരുന്ന് നേരം പോയതറിഞ്ഞില്ല. പൊറത്തോട്ടൊന്നു ചെല്ലട്ടെ. അല്ലെങ്കിലേ നാട്ടുകാരെന്തുപറയും. എന്തൊക്കെ ചെയ്താലും കൊച്ചമ്മ കൊച്ചമ്മയല്ലിയോ?
നെലവെളക്കൊക്കെ കത്തിച്ചിട്ടൊണ്ട് മോളിക്കുട്ടി. മുത്തപ്പന്റേം തിരുല്‍ക്കദയത്തിന്റേം മുന്നിലെ തിരീം കത്തിച്ചു. പാലും മധുരോമൊക്കെ നേരത്തെ എടുത്ത് വച്ചാരുന്നു. അതിനല്ല്യോ കെട്ടുകഴിഞ്ഞ് അധികം നിയ്ക്കാതെ ഓടിയിങ്ങുപോരുന്നെ.
കെട്ടിനൊരുങ്ങിവന്നപ്പം ആ പെണ്ണിനെക്കണ്ടിട്ട് ആളുമാറിപ്പോയെന്ന് തോന്നി. എന്തോരമാ ഒരു മുഴുപ്പ്. മൂന്നുമാസം മുന്‍പ് ഒറപ്പിനുകണ്ടപ്പം ഇതിന്റെ പകുതിയേ ഒണ്ടാരുന്നൊള്ളൂ. ചെലപ്പം ശ്രദ്ധിക്കാഞ്ഞതായിരിക്കും.
ഇച്ചെരെയൊക്കെ കാണാനും തൊടാനും ഒള്ള പെണ്ണുങ്ങളെയേ മോനച്ചനു പിടിക്കൂ. ചെറുക്കന്റെ കാര്യോം അതൊക്കെതന്നെയാന്നെന്നാ തോന്നുന്നെ. ഓരോ ശീലങ്ങളേ...
വണ്ടീടെ ഒച്ച. ഹോണടിക്കുന്നൊണ്ട്. അവരിങ്ങെത്തീന്നാ തോന്നുന്നെ. ഇവിടെ എന്നാത്തിന്റെ കൊറവാ. എല്ലാം റെഡിയല്ലേ...
എന്തുകാണിക്കാനാണോ ഇതുങ്ങളെല്ലാം കൂടെ അവിടെ കെടന്നു തള്ളുന്നെ? ആ ചെറുക്കനേം പെണ്ണിനേം ഇങ്ങു കയറ്റിവിട്ടിട്ടു പോരായോ?
ഓ വരുന്നൊണ്ട്. എളേവനും തന്തേം മണവാളന്റേം മണവാട്ടീടേം വാലേക്കടിച്ചപോലെ കൂടെയൊണ്ട്. റോഡില്‍നിന്നൊള്ള പടികയറാന്‍ നേരം ഈ പുതുപ്പെണ്ണെന്താ ചെറുക്കന്റെ കൈപിടിക്കാതെ എളേവന്റെയടുത്ത് കൊഞ്ചാന്‍ നില്‍ക്കുന്നെ? ചുമ്മാതല്ല അവന്‍ ഒലിപ്പിച്ചോണ്ട് അവടെത്തന്നെ അങ്ങുകൂടിയെ. ഇവനെ ഇന്നു ഞാന്‍...
*****
റോസച്ചേടത്തി മനോഗതം മുറിച്ച് മകനെ പേരുചൊല്ലി വിളിച്ച് പുറത്തേക്കിറങ്ങിയതു കൊണ്ട് കഥകാരന് റോസാക്കുട്ടിച്ചേടത്തിയുടെ മനസ്സില്‍ നിന്നും ഇറങ്ങിനടന്നേ മതിയാവൂ. എന്നാലും വായനക്കാര്‍ക്ക് കഥ സ്വയം പൂര്‍ത്തിയാക്കാനുള്ള ചില സൂചനകള്‍ നല്‍കാതിരിക്കാനാവില്ലല്ലോ.
മോനച്ചനുള്‍പ്പടെ മൂന്നുപുരുഷന്മാരുടെ ഇടയില്‍ റോസമ്മച്ചേട്ടത്തിക്ക് പുതുപ്പെണ്ണിനോട് പൊരുതിനില്‍ക്കാന്‍ കഴുത്തിറക്കിവെട്ടിയ, കൊളുത്തുകള്‍ ഇടക്കിടെ ഊരിപ്പോകുന്ന 7 നീളമുള്ള ഉടുപ്പുകള്‍ മുതല്‍ കാലപ്പഴക്കം കൊണ്ട് പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള മൂന്ന് ഗാസ് അടുപ്പുകള്‍ വരെ വീട്ടിലുണ്ട്.
ഗാസ് അടുപ്പുകള്‍ പൊട്ടിത്തെറിച്ചോ അല്ലാതെയോ പുതുപ്പെണ്ണ് അകാലത്തില്‍ മരിച്ചാല്‍ റൊസച്ചേട്ടത്തിയെ എന്തു ചെയ്യണം എന്നത് സംബന്ധിച്ച സൂചനകള്‍ തള്ളചത്തുപോയ ചെറുക്കനുകണ്ടുപിടിക്കാന്‍ പരുവത്തില്‍ നീറോചക്രവര്‍ത്തിയുടെ കഥവിവരിക്കുന്ന ചരിത്രപുസ്തകം ഊണുമേശയുടെ ഇടതുവശത്തുള്ള അലമാരയുടെ മുകളിലെ തട്ടില്‍ ഉണ്ട്. റബര്‍ സ്ലോട്ടറിനു വെട്ടുന്ന നീളമുള്ള ആറുകത്തികള്‍ വീടിനുപുറകിലെ ഷെഡിലും.
മാത്തച്ചായനും റോസച്ചേടത്തിയും തട്ടുകയും മുട്ടുകയും ചെയ്തതുപോലെ പുതുപ്പെണ്ണും അനിയനും തട്ടുകയും മുട്ടുകയും ചെയ്താല്‍ ചേട്ടനുതൂങ്ങാന്‍ പറ്റിയ അറുനൂറു റബറും ആറുപ്ലാവും അമ്പതടി ആഴമുള്ള കിണറും പറമ്പിലുണ്ട്.
മോനച്ചനു മരിക്കാന്‍ പെണ്ണുങ്ങള്‍ ഉറങ്ങുന്ന മൂന്നുകിടക്കമുറികളും, വിറയ്ക്കുമെങ്കിലും ബലമുള്ള കൈകള്‍ ഉള്ള മൂന്നുപുരുഷന്മാരും വീട്ടിലുണ്ട്.
പുതുപ്പെണ്ണ് തന്റെ മിനുത്ത ഉടല്‍ ഏതുതരത്തില്‍ ഉപയോഗിക്കും എന്ന് സൂചിപ്പിക്കാനും വേണ്ടി കഥാകാരന് അവളെ പരിചയമില്ല. (കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ മോനച്ചനുമായി ബന്ധപ്പെടുക.) എന്നാല്‍ ഉടലിന്റെ ഊരുനാറ്റത്തില്‍ മനം മടുത്ത റോസച്ചേടത്തിയുടെ മകള്‍ നാലുനേരം കുളിക്കാനാവുന്ന, കിണറിനു മൂടിയുള്ള കന്യാസ്ത്രീമഠത്തില്‍ എവിടെയെങ്കിലും അഭയം പ്രാപിക്കാനുള്ള സാധ്യത അയാള്‍ കാണുന്നുണ്ട്. മാത്തച്ചായനും മക്കളും പരസ്പരം കൊന്നാല്‍ കഥാഗതിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം വായിക്കുന്ന ആള്‍ ഏറ്റെടുക്കേണ്ടതാണ്.
ഇതു കഥയുടെ തുടക്കം മാത്രമാണെന്ന് മനസ്സിലായില്ലേ. എങ്ങനെ എഴുതിത്തീര്‍ത്താലും ഇതു ഉടല്‍ക്കാഴ്ച്ചയില്‍ വീണുപോകുന്ന പുരുഷപാപങ്ങളുടെ കഥയാണെന്നും മനസ്സിലായില്ലേ? പാവം സ്ത്രീകള്‍.
Subscribe to:
Post Comments (Atom)

1 comments:
ഇരുളിന്റെ തുടക്കം വിളക്കിന്റെ ഉള്ളിലാണ്..
മറ്റൊന്നുമില്ല പറയാന്‍. മുന്‍പ് കണ്ടിട്ടുള്ളവര്‍ പരിചയം പുതുക്കാതിരിക്കുക. നന്ദി.
Post a Comment