‘എന്നാല്‍ മാഷിവിടെ സംസാരിച്ചിരിക്ക് ഞാന്‍ കടയില്‍ ഒന്നു പോയിട്ടു വരാം’ എന്നു പറഞ്ഞ് രാജേഷ് പുറത്തേക്ക് പോയി. എനിക്ക് ആശ്വാസം തോന്നി.
കുറ്റം പറയരുതല്ലോ അയാള്‍ അറിഞ്ഞുകൊണ്ട് എന്നോട് ഒരു ദ്രോഹവും ചെയ്തിട്ടില്ല. എന്നല്ല ഇറാക്കിലെ യുദ്ധം റിപ്പോര്‍ട്ടു ചെയ്യുന്നിടത്ത് നിന്ന് പത്രസ്ഥാപനത്തിലെ ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങുന്ന എന്നെ അയാളുടെ ഭാര്യയുടെ കോളേജ് കാലത്തെ ഗുരു എന്ന പരിചയത്തിന്റെ മാത്രം പേരില്‍ എയര്‍-പോര്‍ട്ടില്‍ വന്ന് സ്വീകരിച്ച് വീട്ടില്‍ കൊണ്ടുവന്നിരിക്കുകയാണ്. നാളെവൈകിട്ട് നാട്ടിലേക്ക് മടങ്ങുന്നതു വരെ എനിക്ക് അയാളുടെ വീട്ടില്‍ തന്നെയാണ് താമസം.
എന്നോട് വളരെ മര്യാദയോടെയാണ് രാജേഷ് ഇടപ്പെട്ടത് എന്നും പറഞ്ഞുകൊള്ളട്ടെ. എങ്കിലും യുദ്ധത്തെ കാല്പനികമായ ഒരു ദേശീയതയില്‍ പൊതിഞ്ഞുകൊണ്ടാടുന്ന ആവറേജ് ഇന്ത്യക്കാരന്റെ അശ്ലീലച്ചിരിയോടെ യുദ്ധക്കെടുതികളെക്കുറിച്ച് ചികഞ്ഞുചോദിച്ച് എന്നെ അറപ്പിക്കുന്നതിനും മുന്നെ, ആവശ്യമെന്ന് തോന്നുമ്പോള്‍ നന്നായി അടച്ചുവയ്ക്കാന്‍ ഞാന്‍ ശീലിച്ചിട്ടുള്ള എന്റെ ചെവികളില്‍ ഉപചാരവാക്കുകള്‍ കോരിയൊഴിച്ച് വെറുപ്പ്കലര്‍ന്ന സഹതാപം കൊണ്ട് എന്റെ മനസ്സ് മടുപ്പിക്കുന്നതിനും മുന്നെ, അയാളുടെ സാന്നിധ്യം മറ്റൊരു യുദ്ധഭൂമിയിലേക്ക് വന്നിറങ്ങിയ പ്രതീതിയാണ് എനിക്ക് തന്നത്.
അതിനുകാരണം അയാളുടെ ഇപ്പോഴത്തെ ഭാര്യയും എന്റെ പഴയകാല വിദ്യാര്‍ത്ഥിനിയുമായ ശ്രീജയോട് എനിക്ക് തോന്നിയിട്ടുള്ള എന്തെങ്കിലും അടുപ്പമാണെന്ന് നിങ്ങള്‍ ഒരു മലയാളിയാണെങ്കില്‍ ഊഹിച്ചിട്ടുണ്ടാവും. ശരാശരി മലയാളിയുടെ സാധാരണ മുന്‍വിധികളെ പോലെ ഇതും പൂര്‍ണമായും ശരിയല്ല എന്ന് ഞാന്‍ ക്ഷമാപണപൂര്‍വം അറിയിക്കുന്നു.
എനിക്ക് ശ്രീജയോട് അടുപ്പമുണ്ടായിരുന്നു എന്നത് ശരി. മറ്റാരെയുംകാള്‍ അവളോടൊപ്പം എന്റെ നിമിഷങ്ങള്‍ ചിലവഴിക്കാന്‍ ഇപ്പോഴും ഞാന്‍ ഇഷ്ടപ്പെടുന്നു എന്നതും ശരി. പക്ഷെ ഇതൊന്നും ഞാന്‍ അവളോടുപോലും നേരേ പറഞ്ഞിട്ടില്ല.
മൂന്നരവര്‍ഷം മുന്‍പാണ് ഞാനും ശ്രീജയും പരസ്പരം വിടപറഞ്ഞത്. കാമ്പസിന്റെ പുറം മതിലിനടുത്തുള്ള വാകത്തണലില്‍ വച്ച്. ഞാന്‍ വാകമരം ചാരി നിന്നു. അവള്‍ ഒരു തോള്‍സഞ്ചി അലസമായി തൂക്കിയിട്ട് ചുരിദാറിന്റെ ഷോള്‍ ഒതുക്കിപ്പിടിച്ച് എന്റെ മുന്നിലും. അകലെ നിന്ന് കാമറഫോക്കസ് ചെയ്യുന്ന ഒരു ഫോട്ടോഗ്രാഫര്‍ക്ക് ഞങ്ങള്‍ മാത്യുമറ്റത്തിന്റെ നോവലില്‍ നിന്നും ഇറങ്ങിവന്ന കാമ്പസ് പ്രണയ കഥാപാത്രങ്ങള്‍ ആണെന്ന് തോന്നുമായിരുന്നു.
എങ്കിലും ഞങ്ങള്‍ പ്രണയത്തെക്കുറിച്ച് ഒന്നും സംസാരിച്ചില്ല എന്നതാണ് സത്യം. എന്നല്ല അധികം സംസാരിച്ചതേയില്ല. രണ്ടുവര്‍ഷം കഴിഞ്ഞ് ഞാന്‍ തിരികെവരുന്നതുവരെ കാത്തിരിക്കൂ എന്നെങ്കിലും അവളോട് പറയണോ എന്ന് ഞാനും അത്രയെങ്കിലും എന്നോട് പറഞ്ഞുകൂടേ എന്ന് അവളും ആ സമയംമുഴുവന്‍ ഉള്ളില്‍ ചോദിച്ചിരുന്നു എന്ന് ഞങ്ങള്‍ക്ക് മനസ്സിലായത് അഞ്ചുമാസം കഴിഞ്ഞ് അവള്‍ക്ക് വിവാഹാലോചന വന്നപ്പോഴാണ്.
അവളുടെ പഠനം നന്നായി കൊണ്ടുപോകുന്നതിനെക്കുറിച്ചും നല്ല ഒരു ജോലി വാങ്ങി ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടുന്നതിനെക്കുറിച്ചും ഞാന്‍ എന്തോക്കെയോ പറഞ്ഞു. അവള്‍ പതിവുപോലെ എല്ലാം ശ്രദ്ധിച്ചുകേട്ടു. പിന്നെ അവള്‍ എനിക്കൊരു ചെറിയസമ്മാനം തന്നു. ഞങ്ങള്‍ പിരിഞ്ഞു.
ഇതൊക്കെ സത്യമാണെങ്കിലും രണ്ടുവര്‍ഷം അവള്‍ കാത്തിരുന്നെങ്കില്‍ പോലും ഒരു പെണ്ണിനെ താലികെട്ടി കൂടെകൂട്ടാന്‍ ഞാന്‍ എന്നെങ്കിലും തയ്യാറാകുമായിരുന്നോ എന്ന് എനിക്കുറപ്പില്ലാത്തതിനാല്‍ ഞാന്‍ കേരളം വിട്ടതിനു ശേഷം ഏത് സാധാരണ ഇന്ത്യന്‍ ചെറുപ്പക്കാരനും ചെയ്യുന്നതുപോലെ ആകസ്മികമായ ഒരു വിവാഹാലോചന വഴി അവളെ വിവാഹം കഴിച്ച അയാളോട് എനിക്ക് വൈരാഗ്യം തോന്നേണ്ട കാര്യമില്ല. അയാളല്ലെങ്കില്‍ മറ്റൊരാള്‍ അവളെ വിവാഹം കഴിച്ചേനേ.
രാജേഷിനെ പറ്റിപറയാന്‍ ശ്രീജയുടെ അമ്മക്ക് നാവുനൂറാണ്. അയാള്‍ക്ക് നഗരത്തില്‍ നല്ല ബിസിനസ് ആണ്. അയാള്‍ക്ക് രണ്ടുകാറും നല്ല വീടും ഉണ്ട്. എല്ലാവരോടും നല്ല പെരുമാറ്റമാണ്. അങ്ങനെ പറഞ്ഞാല്‍ തീരാത്ത ഉപദാനങ്ങള്‍ക്കിടയില്‍, സന്ധ്യാനാമത്തിനിടയില്‍ ‘രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം’ എന്ന് പാടുന്നതുപോലെ, ‘അവള്‍ക്കെന്തിന്റെ ഒരു കുറവാ’ എന്ന് ചോദിച്ചുകൊണ്ടിരിക്കും.
ഇതൊക്കെ സത്യമാണെങ്കിലും രാജേഷിനോട് എനിക്ക് വെറുപ്പുതോന്നാന്‍ കാരണം ശ്രീജയില്‍ നിന്ന് എനിക്കു ബോധ്യപ്പെട്ടിട്ടുള്ള ചിലകാര്യങ്ങളാണ്. വിവാഹത്തിന്റെ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ അയാള്‍ അവളെ അയാളുടെ മനസ്സിന്റെ ഫോട്ടോകോപ്പി ആക്കി മാറ്റിയിരിക്കുന്നു.
ബാക്കിയുണ്ടായിരുന്ന പരീക്ഷകള്‍ പോലും ചെയ്യാന്‍ അനുവദിക്കാതെ പഠിത്തം നിറുത്തി. ഐ.റ്റി. ഐ കാരനായ ബിസിനസ്സുകാരന് പഠിപ്പുള്ള ഭാര്യയെന്തിന്? എന്തെങ്കിലും ജോലികണ്ടുപിടിക്കാനുള്ള ആഗ്രഹം മുളയിലേ നുള്ളി. അവള്‍ക്ക് ചെലവിനുകൊടുക്കാന്‍ അയാള്‍ക്ക് ആവതുണ്ടല്ലോ.
ഒരു സാധനം വാങ്ങാന്‍ പോലും വീട്ടില്‍ നിന്ന് ഇറങ്ങേണ്ട. ഒന്നും തെരഞ്ഞെടുത്ത് ബുദ്ധിമുട്ടണ്ട. അയാള്‍ വാങ്ങിക്കൊണ്ടുവരുന്നത് അവള്‍ പാചകം ചെയ്യുന്നു. അയാള്‍ തെരഞ്ഞെടുക്കുന്ന നിറങ്ങള്‍ ഉടുത്തൊരുങ്ങി അയാളുടെ നിഴലായിമാത്രം വീടിന്റെ പടിയിറങ്ങുന്നു.
ഒരിക്കല്‍ എന്നോട് ഫോണില്‍ സംസാരിക്കുമ്പോള്‍ അയാള്‍ പറഞ്ഞു. ‘അവളെ ഏല്പിച്ചാല്‍ ഒന്നും നടക്കില്ല മാഷേ’. അത് താങ്കളുടെ തെറ്റിദ്ധാരണയാണ്, ഞാന്‍ മനസ്സില്‍ പറഞ്ഞു.
ആറുമാസം കഴിഞ്ഞ് അതുപോലെ എന്തോ പറഞ്ഞപ്പോള്‍ ഒരു പരാജിതയുടെ ശബ്ദത്തില്‍ അവളും എന്നോടുപറഞ്ഞു: ‘ഞാന്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല മാഷേ’. ഞാന്‍ നിലവിളിക്കുന്നത് അവള്‍ കേള്‍ക്കാതിരിക്കാന്‍ ഞാന്‍ ഫോണ്‍ താഴെയിട്ടു.
നിങ്ങള്‍ക്കൊരുപക്ഷേ മനസ്സിലായിക്കാണും വിമാനത്താവളത്തിനു പുറത്ത് വേലിക്ക് ചെമ്പരുത്തി പൂത്തതുപോലെ വാടിയും തെളിഞ്ഞും കണ്ടമുഖങ്ങള്‍ക്കിടയില്‍ രാജേഷിനെ കണ്ടപ്പോള്‍, വീട്ടിലെത്തി തങ്ങള്‍ സന്തുഷ്ടരാണെന്ന് എന്നെ ബോധ്യപ്പെടുത്താന്‍ എന്നവണ്ണം അവളെ ചേര്‍ത്തുപിടിച്ച് വിജയിയുടെ വിടര്‍ന്ന ചിരി അയാള്‍ മുഖത്ത് വിടര്‍ത്തുമ്പോള്‍ , എനിക്ക് സദ്ദാം ഹുസൈന്റെ മുഖം ഓര്‍മവന്നതും അയാളുടെ സാന്നിധ്യം എന്നെ യുദ്ധഭൂമിയെക്കുറിച്ചോര്‍മിപ്പിച്ചതും എന്തുകൊണ്ടാണെന്ന്.
രാജേഷ് പുറത്തേക്ക് പോവുമ്പോള്‍ ശ്രീജ അകത്ത് കുട്ടിയെ ഉറക്കുകയായിരുന്നു. അവള്‍ പുറത്തേക്കുവരുന്നതു വരെ ഞാന്‍ റ്റി വി കണ്ടിരുന്നു. അവള്‍ എന്നോടൊപ്പം സെറ്റിയില്‍ വന്നിരുന്ന് എന്നോടെന്തോ പറയാന്‍ ശ്രമിച്ചു. അവള്‍ പറഞ്ഞത് ശരിയാകാഞ്ഞിട്ടോ ഞാന്‍ കേട്ടത് ശരിയാകാഞ്ഞിട്ടോ അടുക്കളയില്‍ ചെവി വട്ടം പിടിക്കുന്ന തമിഴത്തിപ്പെണ്ണിന്റെ സാന്നിധ്യം ഞങ്ങളെ അലോസരപ്പെടുത്തിയിട്ടോ ഞങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല.
ചേട്ടന്‍ വരുമ്പോഴത്തേക്ക് ഞാന്‍ മുറ്റമടിക്കട്ടെ എന്നുപറഞ്ഞ് ശ്രീജ പുറത്തേക്ക് പോയി. മുറ്റത്ത് ചൂലുരയുന്ന ശബ്ദം കേട്ടു. എങ്കില്‍ ഉയര്‍ത്തിക്കെട്ടിയ ഇറയത്തിരുന്ന് അവളോട് സംസാരിക്കാം എന്നോര്‍ത്ത് ഞാന്‍ പിന്നാലെയിറങ്ങി.
മുറ്റത്ത് അധികം അഴുക്കില്ലായിരുന്നെങ്കിലും ഒരേഭാഗം തന്നെ അവള്‍ വീണ്ടും തൂത്തുകൊണ്ടിരുന്നത് എന്നോട് സംസാരിക്കാനുള്ള വൈഷമ്യം കൊണ്ടാണൊ എന്ന് എനിക്ക് തോന്നാതിരുന്നില്ല. കുനിഞ്ഞുനിന്ന് മുറ്റമടിക്കുമ്പോള്‍ ഇളം മഞ്ഞനിറമുള്ള മാക്സിഗൌണിനുള്ളില്‍ അവളുടെ സമൃദ്ധമായ പിന്‍ഭാഗം ത്രിമാനചിത്രമായി തെളിഞ്ഞത് എന്നെ അലോസരപ്പെടുത്തി. അവളുടെ ഉടലിന്റെ പുഷ്ടി ഒരിക്കലും അതിനുമുന്നേ എന്റെ കണ്ണുകളില്‍ പെട്ടിരുന്നില്ല എന്നതില്‍ എനിക്ക് അതിശയവും തോന്നി.
എന്തോ പറഞ്ഞ് അവള്‍ എന്റെ നേരേ തിരിഞ്ഞുനിന്ന് മുറ്റമടിക്കാന്‍ തുടങ്ങി. സ്വര്‍ണം കൊണ്ടുള്ള വലിയ താലിയുള്ള ഒരു മാല അവളുടെ കഴുത്തില്‍ ഉടമസ്ഥതയുടെ അടയാളം പോലെ തൂങ്ങിയാടുന്നുണ്ടായിരുന്നു. അതിന്റെ അര്‍ത്ഥങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ എന്റെ കണ്ണ് മറ്റൊരിടത്ത് ചെന്നുനിന്നു.
ഗൌണിന്റെ കഴുത്തറ്റം താഴ്ന്നതായിരുന്നു. അതിന്റെ മുകളിലെ കൊളുത്ത് ഇട്ടിട്ടുണ്ടായിരുന്നില്ല. ചെറിയചിത്രപ്പണികളുള്ള കറുത്ത ബ്രായുടെ ഉള്ളില്‍ അവളുടെ മുലകള്‍ ഇളകുന്നത് എനിക്ക് നന്നായി കാണാമായിരുന്നു. വിവാഹ ജീവിതം അവളുടെ ഉടലിനെ പുഷ്ടിപ്പെടുത്തി എന്ന് എനിക്കുറപ്പ് തോന്നി.
എന്റെ കള്ളനോട്ടം അവള്‍ കണ്ടാല്‍ ഉണ്ടാകുന്ന ജളതയും അരുതാത്തനോട്ടത്തിന്റെ കുറ്റബോധവും എന്നെ അസ്വസ്ഥനാക്കി. എന്നിട്ടും അവളുടെ മാറിടങ്ങളില്‍ നിന്ന് ബലമായി വലിച്ചുനീക്കിയ നോട്ടം അങ്ങോട്ടു തന്നെ വഴുതിപ്പൊയ്ക്കൊണ്ടിരുന്നു. ഇഷ്ടമുള്ള ഒരു പെണ്ണിന്റെ ഉടലിനോട് തോന്നുന്ന സ്വാഭാവികമായ താല്പര്യം എന്ന് ഞാന്‍ അതിനെ ന്യായീകരിക്കാന്‍ ശ്രമിച്ചു. എങ്കിലും അവളുടെ ചലങ്ങള്‍ അനുസരിച്ച് കാഴ്ചയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനുള്ള എന്റെ ശ്രമം ന്യായീകരിക്കാന്‍ ആകുന്നതായിരുന്നില്ല.
മൂന്നോ നാലോ മിനുറ്റ് കഴിഞ്ഞപ്പോല്‍ മതിലിനപ്പുറം ഒരു മുരടനക്കം കേട്ടു. ‘രാജേഷില്ലേ മോളേ’ എന്നൊരു ചോദ്യവും. ഒരു മധ്യവയസ്കന്റെ മുഖം മതിലിനു മീതെ കണ്ടു. മലയാളിയായ ഒരു അയല്‍വാസിയെക്കുറിച്ച് രാജേഷ് സൂചിപ്പിച്ചിരുന്നത് ഞാന്‍ ഓര്‍ത്തു.
അന്നേരമായിരുന്നു ശ്രീജ എന്ന് ഞെട്ടിച്ചത്. മുഖമുയര്‍ത്തി മറുപടി പറയുന്നതിനുമുന്നേ, മതിലിനപ്പുറം മുരടനങ്ങിയപ്പോഴേ, അവള്‍ അതിവേഗത്തില്‍ ഉടുപ്പിന്റെ കഴുത്ത് നെഞ്ചോട് ചേര്‍ത്തുപിടിച്ചു.
അതിന്റെ അര്‍ത്ഥമെന്താണെന്ന് ഊഹിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ശ്രീജ അയാളെ യാത്രയാക്കിയിരുന്നു. വിയര്‍ത്ത മുഖം ഉടുപ്പിന്റെ കൈകൊണ്ട് തുടച്ചുകൊണ്ട് അവള്‍ തിരിഞ്ഞു. പിന്ന് തൂപ്പ് മടുത്തതുപോലെ ചൂല് മുറ്റത്തിന്റെ മൂലക്കിട്ട് അകത്തേക്ക് കയറിപ്പോയി.
ഇരുന്നിടത്തുനിന്ന് എഴുന്നേറ്റതോ അവളുടെ പിന്നാലെ അകത്തേക്ക് പോയതോ എന്തിനെന്ന് ചിന്തിക്കാന്‍ തോന്നിയില്ല. അകത്തെത്തുമ്പോള്‍ ബാത്ത്‌റൂമിലെ വാഷ്‌ബേയ്സിനില്‍ മുഖം കഴുകി ബെഡ്‌റൂമിലേക്ക് ഇറങ്ങുകയായിരുന്നു ശ്രീജ. കുട്ടിയെ കിടത്തിയിരുന്ന തൊട്ടിലിനരികില്‍ നിന്ന് അവള്‍ മുഖം തുടക്കുന്നു.
അടുത്തുചെല്ലുമ്പോഴും അവള്‍ വായിച്ചെടുക്കാനാകാത്ത ഒരു പുഞ്ചിരിയോടെ അവിടെത്തന്നെ നിന്നു. പിന്നെ കളിയായി എന്റെ നെഞ്ചില്‍ വിരലോടിച്ചു. ‘മാഷിനു കുടവയറായി തുടങ്ങി...’
മറുപടിപറയാതെ അവളുടെ ഗൌണിന്റെ കഴുത്തിലെ ഫ്രില്ലുകളില്‍ വിരലോടിച്ചു. മാറിന്റെ മുഴുപ്പില്‍ വിരലുകള്‍ തൊട്ടും തൊടാതെയും നീങ്ങുമ്പോഴും അരയിലൂടെ കൈചുറ്റുമ്പോഴും അവള്‍ കുതറിയില്ല.
പതിഞ്ഞ പാദങ്ങളുമായി വീടുകാക്കുന്ന വേലക്കാരിയെയും മുറ്റത്തേക്ക് തുറന്ന ജനലിനെയും ഏതുനിമിഷവും രാജേഷ് കയറിവരാവുന്ന തുറന്ന ഗേറ്റിനെയും വകവയ്ക്കാതെ അടുത്തുള്ള കിടക്കയില്‍ അവളെ കീഴ്പെടുത്തണം എന്ന് തോന്നി.
ശ്വാസത്തിന്റെ വേഗവും ഹൃദയത്തിന്റെ താളവും അളന്നെടുത്ത് ചിരി വഴിമാറിയിട്ടും ചേര്‍ന്നടയാത്ത ചുണ്ടുകളിലേക്ക് ചുണ്ടുചേര്‍ത്ത് അവളെ രുചിക്കാനായി മുന്നോട്ടായുമ്പോഴേക്കും...
തൊട്ടിലില്‍ നിന്ന് ഒരു കരച്ചിലുയര്‍ന്നു.
ഒരുനിമിഷം ഒരുപാട് നിലവിളികളായി അത് ഓര്‍മയില്‍ പടര്‍ന്നു. യുദ്ധം ഇരമ്പുകയാണ്. വീണുപോയ സ്വേച്ഛാധിപതിയുടെ വികലമായ പ്രതിമക്കുമുകളില്‍ നൃത്തം വയ്ക്കുന്ന ജനം. പതിയെ നൃത്തത്തിന്റെ രംഗം മാറി. വിവാഹ വീടാണ്. പതിഞ്ഞ സംഗീതവും ഒതുക്കത്തിലുള്ള സംഭാഷണങ്ങളും മാത്രം. പിന്നെ വിമാനത്തിന്റെ ഇരമ്പല്‍...നിലവിളികളില്‍ പ്രകമ്പനങ്ങളില്‍ എല്ലാം ഒടുങ്ങുകയാണ്. കത്തുന്ന തെരുവുകളില്‍ കുരുന്നുകളുടെ അനാഥജഡങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചു വലിക്കുന്നു. ചുവന്ന അടിപ്പട്ടകെട്ടിയ വാര്‍ത്താ സ്ക്രീനില്‍ വിജയിയുടെ അശ്ലീലചിരിയോടെ ഒരാള്‍.. ‘ഹിംസ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയിലെ അനിവാര്യമായ തിന്മയാണ്.’ മനം പുരട്ടി വരുന്നതുപോലെ.
‘മാഷേ..മോന്‍.. ഞാന്‍ മോനെയെടുക്കട്ടെ’ അവള്‍ കയ്യില്‍ നിന്നൂര്‍ന്നുപോയത് ശ്രദ്ധിച്ചില്ല. പരാജിതനെ പോലെ ഇറങ്ങി നടന്നു. ആരെയും സ്വതന്ത്രരാക്കാന്‍ മറ്റൊരാള്‍ക്കാകില്ലെന്നു തോന്നി.
വീടിന്റെ ഗേറ്റിറങ്ങി വഴിയിലിറങ്ങുമ്പോള്‍ എതിരെ വരുന്നു രാജേഷ്. ‘എന്താ മാഷേ വെറുതെയിരുന്നു മുഷിഞ്ഞോ’
മനസ്സ് എന്തോ യുദ്ധഭൂമിയില്‍ തന്നെയായിരുന്നു. ‘അത് .. രാജേഷിനറിയുമോ അമേരിക്കക്ക് ഒരിക്കലും ഇറാക്കില്‍ സമാധാനം കൊണ്ടുവരാനാവില്ല.’
‘ഓ മാഷിപ്പോഴും യുദ്ധത്തില്‍ തന്നെയാണല്ലേ.’ സഹതാപപൂര്‍വം ചിരിച്ച് അയാള്‍ അകത്തേക്ക് പോയി.
സഹതാപം തോന്നി. അയാളോടും. നിമിഷങ്ങള്‍ മുന്‍പ് വിരല്‍ തൊട്ട പൊട്ടിത്തരിക്കുന്ന ഉടല്‍ ഒരു പരാജിതന്റെ സാമ്രാജ്യമാണെന്ന് ഉറപ്പുള്ളതുകൊണ്ട്.
Monday, 24 September 2007
Subscribe to:
Post Comments (Atom)

3 comments:
പമ്മന് പഠിക്കുവാണോ...?
ഒരു ശരീരത്തിന്റെ മേല്‍ മറ്റൊരാള്‍ക്കുള്ള അവകാശമാണ് വിവാഹത്തിലൂടെ സമൂഹം കൊടുക്കുന്നത്. വളരെ തീഷ്ണമായ സ്നേഹബന്ധങ്ങള്‍ക്ക് ഒരു കുഴപ്പമുണ്ട്.പിരിഞ്ഞ് വളരെക്കാലം കഴിഞ്ഞാലും ഈ അവകാശത്തിന്റെ കുത്തക തകര്‍ക്കാന്‍ തോന്നുന്നു.അല്ലെങ്കില്‍ ഈ അവകാശം ബാധകമല്ലെന്ന തോന്നല്‍. ആ തോന്നല്‍ എത്ര മാത്രം രണ്ടുപേരെയും ബാധിക്കുന്നു എന്നത് വളരെ നന്നായി ഈ കഥയില്‍ വരച്ചു കാണിച്ചിരിക്കുന്നു.
ടാബു എന്ന പറഞ്ഞ മാറ്റി നിര്‍ത്തുന്ന അനുഭവങ്ങല്ലേ നല്ല രീതിയില്‍ വിവരിച്ചിരിക്കുന്നു. വിപ്ളവം(രക്ഷപെടല്‍) എങ്ങനെ വേണമെങ്ങിലും ആവാം ... ശാരീരിക്മായും മാനസികമായും
Post a Comment